Tuesday, 21 February 2012

ചിരി-ചിന്തകളുടെ കാല്‍വിന്‍ രസതന്ത്രം




"എന്റെ കുഞ്ഞേ...നിന്റെ ഷര്‍ട്ട്‌ കൊണ്ടാണോ സ്കൂളില്‍ നിലം തുടക്കുന്നത്?" മഞ്ഞ നിറം പൂണ്ട ഷര്‍ട്ട് കണ്ട് അമ്മ മൂക്കത്ത് വിരല്‍ വയ്ക്കുന്നു.
ഇടം കാലിലെ ഷൂ വലത്തെ കൈയില്‍. ഒന്ന് വലം കാലില്‍ ഭദ്രം. ടൈയ്യുടെ വാല് പുറകില്‍ എവിടെയോ. ഒരു മൂന്നാം ക്ലാസ്സ് - നാലാം ക്ലാസ് വരെയെങ്കിലും നാലുമണി നേരത്തെ യൂണിഫോം ഇത് തന്നെ ആയിരുന്നു എനിക്ക്. കാല്‍മുട്ടിലും കൈമുട്ടിലും മുറിവ് ഉണങ്ങിയതിന്റെ ഓര്‍മ്മയെ ഇല്ല. ഓര്‍മ്മകള്‍ പലതും തിരിച്ച് പിടിക്കുമ്പോള്‍ ഊറിച്ചിരിക്കാന്‍ ഒട്ടേറെ വക തരുന്നുണ്ട് അക്കാലം!


അന്നത്തെ ചെയ്തികളെ ഒരു തരം പരിഹാസത്തിന്റെ കണ്ണിലൂടെയാണ് ഇന്നലെ വരെ കണ്ടിരുന്നത്. കൃത്യമായി പറഞ്ഞാല്‍ കാല്‍വിന്‍ ആന്‍ഡ്‌ ഹോബ്സ് കാര്‍ടൂണുകള്‍ ആസ്വദിച്ച് തുടങ്ങും വരെ. കാല്‍വിനെ കൂട്ട് കിട്ടിയതില്‍ പിന്നെ ഞാന്‍ അറിയുന്നു-പഴയ ആ കളികളൊന്നും കളികളേ ആയിരുന്നില്ല എന്ന്. ശങ്കരപ്പിള്ള പറയുമ്പോലെ "കളിപ്പാട്ടങ്ങള്‍ ഒന്നും കളിപ്പാട്ടങ്ങള്‍ അല്ല..അവ കാര്യപ്പാട്ടങ്ങളാണ്" എന്ന തിരിച്ചറിവില്‍ എന്നെ കൊണ്ടെത്തിച്ചത് "കാല്‍വിന്‍ ആന്‍ഡ്‌ ഹോബ്സ്" എന്ന കാര്‍ട്ടൂണ്‍ സ്ട്രിപ്പ് ആണ്. ചിരിയിലെ ചിന്ത കൊണ്ട് വീക്കെയെന്നിനോപ്പം ഇതിന്റെ സൃഷ്ടാവ് ബില്‍ വാട്ടേഴ്സണ്‍ എന്ന മഹാപ്രതിഭയും എന്റെ ഉള്ളില്‍ ചിരപ്രതിഷ്ഠ നേടുന്നു.


എസ്സെമ്മെസ്സിന്റെ പെരുവെള്ളം പാഞ്ഞ കാലത്ത് കോളേജില്‍ പഠിച്ചത് കൊണ്ട് ഇന്‍ബോക്സില്‍ ടിന്റുമോന്റെ പെരളി ആയിരുന്നു. എന്നും അഞ്ചും പത്തും ടിന്റുമോന്‍ നുറുങ്ങുകള്‍. ഒരു ടിന്റുമോന്‍ സായിപ്പ് എന്ന മുന്‍ധാരണയോടെയാണ് കാല്‍വിനെ വായിച്ച് തുടങ്ങിയത്. ഒരു പത്ത് സ്ട്രിപ്പിനപ്പുറം എന്റെ ധാരണകളെ ഈ ആറു വയസ്സുകാരന്‍ തിരുത്തിയെഴുതി. ടിന്റുമോന്‍ ഒരു പ്ലാട്ഫോം മാത്രമായിരുന്നു. സര്‍ദാര്‍ജി പറഞ്ഞതും, പേരില്ലാ കഥാപാത്രങ്ങള്‍ പറഞ്ഞതുമായ എല്ലാം തന്നെ ടിന്റുമോന്റെ വായില്‍ തിരുകുകയായിരുന്നു നമ്മള്‍. അതുകൊണ്ട് തന്നെ ടിന്റുമോന് മൂര്‍ത്തവും സ്ഥായിയുമായ ഒരു പാത്രസ്വഭാവമോ പ്രായമോ പോലും ഇല്ലായിരുന്നു. എല്‍ കെ ജി ക്കാരനായും പ്രണയാതുരനായും എന്തിനു ഭര്‍ത്താവായിപോലും ആ ഇടയില്‍ ടിന്റുമോനെ നമ്മള്‍ കണ്ടിട്ടുണ്ട്.എന്നാല്‍ കാല്‍വിന്‍ തികച്ചും വ്യത്യസ്തനാണ്-ആറാം വയസ്സിലും വ്യക്തിത്വമുള്ള മൂര്‍ത്തമായ സ്വഭാവ സവിശേഷതകളുള്ള അഭിപ്രായങ്ങളുള്ള കഥാപാത്രം.

1985 നവംബറിലാണ് ആദ്യ കാല്‍വിന്‍ കാര്‍ടൂണ്‍ പുറത്തിറങ്ങുന്നത്. കാല്‍വിന് ഒരു കടുവാപ്പാവ വലയില്‍ കുടുങ്ങി കിട്ടുന്നിടത്തു നിന്ന് അവന്‍ തന്റെ ജൈത്രയാത്ര ആരംഭിക്കുകയാണ്. (ഒന്ന് ക്ലിക്കിയാല്‍ വലുതായേക്കും)



1985 മുതല്‍ 1995 വരെ പത്തുകൊല്ലക്കാലം കാര്‍ടൂണ്‍ സ്ട്രിപ്പുകളിലെ രജനീകാന്ത് ആയിരുന്നു കാല്‍വിന്‍ എന്ന കുന്നായ്മക്കാരനും ഹോബ്സ് എന്ന പഞ്ഞിക്കടുവയും. ഇപ്പോഴും ഇന്ത്യ അടക്കം അമ്പതു രാജ്യങ്ങളിലെ പ്രമുഖ പത്രങ്ങള്‍ കാല്‍വിന്റെ പഴയ ലീലാവിലാസങ്ങള്‍ വീണ്ടും വീണ്ടും കാട്ടി ചിരിപ്പിക്കുന്നുണ്ട്.
കാല്‍വിന്‍ എന്ന ആറുവയസ്സുകാരന്‍. കുസൃതി...സാഹസങ്ങള്‍..ഫിലോസഫി..ദൈവശാസ്ത്രം...സമൂഹശാസ്ത്രം, പ്രത്യയശാസ്ത്രം...അമാനുഷര്‍...അവന് ഇങ്ങനെ ഇഷ്ടവിഷയങ്ങള്‍ പലതാണ്. ഹോബ്സ് അവന്റെ പഞ്ഞിക്കടുവയാണ്. വെറുമൊരു കളിപ്പാട്ടം മാത്രമല്ല ഈ കടുവപ്പാവ..അവനോടു സംസാരിക്കുന്ന, ഇഷ്ടങ്ങള്‍ പങ്കു വയ്ക്കുന്ന ഉറ്റ സുഹൃത്ത് കൂടിയാണ്.
ബില്‍ വാട്ടേഴ്സണ്‍ കാല്‍വിനിലൂടെ സമ്മാനിക്കുന്നത് കുസൃതി കാട്ടലിലെയും കൊച്ച് വായിലെ വല്യ വര്‍ത്താനത്തിന്റെയും ചിരി മാത്രമല്ല. സൂക്ഷിച്ചൊന്നു നോക്കിയാല്‍ സാമൂഹ്യ വിമര്‍ശനത്തിന്റെ കൂരമ്പുകള്‍ ആ കൊച്ച് വായിലൂടെ എറ്റിവിടുന്നത് നമുക്ക് കാണാം.


കാല്‍വിന്റെ ലോകങ്ങള്‍
ലോകത്തെ തന്നെ രണ്ടായി തിരിക്കുന്നുണ്ട് വാട്ടേഴ്സണ്‍. ഒന്ന് കാല്‍വിന്റെ ലോകമാണ്.വേറൊന്നു മറ്റുള്ളവരുടെ ലോകവും. കാല്‍വിന്റെ ലോകം വിചിത്രമാണ്. പഞ്ഞിക്കടുവ മനുഷ്യരെ പോലെ സംസാരിക്കുന്ന ജീവനുള്ള കടുവയാകും.



കാല്‍വിന്‍ ചിലപ്പോള്‍ അദൃശ്യനാകും.പറന്നു നടന്നെന്നിരിക്കും.



രണ്ടും മൂന്നും ആളുകളാവും. ദിനോസര്‍ വെട്ടയ്ക്കിറങ്ങും. അവിടെ ഭൂതപ്രേത പിശാചുക്കള്‍ എല്ലാം തന്നെയുണ്ട്. അവര്‍ അവന്റെ കട്ടിലിനടിയില്‍ സഭകൂടി കാല്‍വിനെ ഭയപ്പെടുത്തും.


അച്ഛനും അമ്മയും സാറന്മാരും ഒക്കെ അതില്‍ കഥാപാത്രങ്ങളായി മാറും.



മറ്റുള്ളവരുടെ ലോകത്തില്‍ കാല്‍വിന്‍ ശ്വാസം മുട്ടുന്നുണ്ട്. അവിടെ അപ്പനും അമ്മയ്ക്കും തലവേദനയുണ്ടാക്കുന്ന കുരുത്തക്കേടാണ് കാല്‍വിന്‍. അവന്റെ ജീവിതവീക്ഷനങ്ങള്‍ക്ക് അതിനോട് പൊരുത്തപ്പെടാന്‍ കഴിയുന്നില്ല.



രാഷ്ട്രീയവും, ദൈവശാസ്ത്രവും, വിദ്യാഭ്യാസവും എല്ലാം അവനു മുന്‍പില്‍ വിവരക്കെടുകലാണ്. നിയമങ്ങളാല്‍ ബന്ധിതമാണ് ആ ലോകം.


പലതിനോടും പോരുത്തപ്പെടെണ്ടി വരുന്നു അവിടെ. അതുകൊണ്ട് തന്നെ വായനക്കാരന്‍ കണ്ഫ്യൂസ്ഡ് ആവുന്നു. ഏതാണ്‌ കൂടുതല്‍ സത്യം? ഏത് ലോകമാണ് ജീവിക്കാന്‍ സുഖം എന്നൊക്കെ നാം ചിന്തിച്ച് പോവുന്നു.

ഏകാന്തതയുടെ തടവിലാണ് കാല്‍വിന്‍ എന്ന് നമുക്ക് കാണാം. സൂസി ഡേര്‍ക്കിന്‍സ് എന്ന പെണ്‍കുട്ടിയെ അവന്‍ ഇപ്പോഴും ഒഴിവാക്കുന്നത് കാണാം. അച്ഛന്റെയും അമ്മയുടെയും കൈവിട്ടോടാനാണ് അവനു ധൃതി. എണ്‍പത്തഞ്ചു മുതല്‍ തൊണ്ണൂറ്റഞ്ചു വരെ കാലഘട്ടത്തിലാണ് കാല്‍വിന്‍ വരയ്ക്കപ്പെട്ടത്. ഇലക്ട്രോണിക്സ് യുഗത്തിന്റെ, ടെലിവിഷന്‍ യുഗത്തിന്റെ വരവോടെ ഏകാന്തമായി മാറുന്ന ഒരു ബാല്യത്തെ ചിരിയുടെ മേമ്പൊടി ചേര്‍ത്ത് വരച്ചെടുക്കുകയാണ് വാടെഴ്സന്‍. ടെലിവിഷന്‍ എന്ന മാധ്യമത്തിന്റെ റീച്ചിനെ സംശയത്തോടെ വീക്ഷിക്കുന്ന ബില്‍ വാട്ടെഴ്സനെ നാം കാണുന്നുണ്ട്.



അപ്പന്‍ അമ്മ കഥാപാത്രങ്ങളെക്കാള്‍ കോമണ്‍സെന്‍സ് കാല്‍വിന്‍ പ്രകടിപ്പിക്കുന്നുണ്ട്. കാല്‍വിന്റെ അച്ഛന്‍ മണ്ടത്തരങ്ങള്‍ പലതും പറഞ്ഞു നമ്മെ ചിരിപ്പിക്കുന്നുന്മുണ്ട്.


സ്വന്തമായ ഫിലോസഫി, രാഷ്ട്രീയ വീക്ഷണങ്ങള്‍ എല്ലാം നമുക്ക് ഈ ആര് വയസ്സുകാരനില്‍ കാണാം.




കണക്കിന്റെ ലോകം പക്ഷെ അവനു പിടി തരുന്നില്ല..കണക്കിന്റെ കാര്യത്തില്‍ ഒരു യുക്തിവാദിയാണ് കാല്‍വിന്‍. ഒന്നും രണ്ടും ചേര്‍ന്നാല്‍ മൂന്നു എന്ന തികച്ചും അന്യമായ എന്തോ ഒന്നുണ്ടാവുന്നു എന്ന് നമ്മള്‍ വിശ്വസിക്കുന്നു. ചോദ്യം ചെയ്യാന്‍ പാടില്ല! ചോദ്യം ചെയ്‌താല്‍ ശാസ്ത്രലോകത്തിനു നിലനില്‍പ്പില്ല. "ദീര്‍ഖദര്‍ശനം ചെയ്യും ദൈവജ്ഞരെ" പഠിപ്പിക്കാന്‍ മാത്രം വിദ്യാഭ്യാസം വളര്‍ന്നോ എന്നാണു സംശയം.

സാമ്പ്രദായിക വിദ്യാഭ്യാസത്തെയും നന്നായി കൊട്ടുന്നുണ്ട് കാല്‍വിനിലൂടെ. ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് എന്നെ പ്രാപ്തനാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ എന്നാണു കൊച്ചുവായില്‍ അവന്‍ ചോദിക്കുന്നത്.




നിയമത്തോടും സമ്പ്രദായങ്ങളോടും സ്ഥാപനവ്യവസ്തയോടും ഉള്ള കലഹമാണ് പലപ്പോഴും അവന്‍ നടത്തുന്നത്.



അതില്‍ നിന്ന് മാറി നില്‍ക്കുന്ന കാല്‍വിന്‍ ബോള്‍ എന്ന ഒരു കായികവിനോദം കൂടി അവന്‍ കണ്ടുപിടിക്കുന്നു. നിയമങ്ങളില്ല എന്നതാണ് കളിയുടെ പ്രത്യേകത!



ആരും ചിന്തിക്കാത്ത രീതിയില്‍ അവന്‍ ചിന്തിച്ചെന്നിരിക്കും..



ചിലപ്പോള്‍ അമ്മയെക്കൊണ്ട് സൈക്കോളജി ബുക്ക് എടുപ്പിക്കാന്‍ പാകത്തില്‍ അവന്‍ അടിമുടി മാറുകയും ചെയ്യും.


കാല്‍വിന്‍ ഒരു സംഭവമാണ്..


ഹോബ്സ്


ഹോബ്സ് അങ്ങനെ നമുക്ക് പെട്ടെന്ന് പിടി തരില്ല. ചിലര്‍ക്ക് കാല്‍വിന്‍ ഒറ്റയാകുമ്പോള്‍ ജീവന്‍ വയ്ക്കുന്ന ഒരു അത്ഭുതപ്പാവ എന്ന നിലയില്‍ കാണാന്‍ ആണിഷ്ടം. മൃഗങ്ങള്‍ക്ക് മനുഷ്യസ്വഭാവം കൊടുക്കുന്നതിനെ ആന്ത്രോപോമോര്‍ഫിസം എന്നാണു പറയുക. കുട്ടിക്കാലത്ത് നമുക്ക് മൃഗങ്ങളൊക്കെയും മനുഷ്യസ്വഭാവികള്‍ ആയിരുന്നു. വ്യക്തിത്വം ഉണ്ടായിരുന്നു. ആ കോ-എക്സിസ്ടന്‍സ് പാഠം മറക്കുന്നതിനെയാണ് നമ്മള്‍ വളര്‍ച്ച എന്ന് വിളിക്കുന്നത്..അല്ലെ? മൂന്നാമതൊരു കഥാപാത്രം വരുമ്പോള്‍ ഹോബ്സ് ഒരു പഞ്ഞിക്കടുവ മാത്രമാണ്.


അതായത് കാല്‍വിന്റെ തന്നെ ഒരു ആള്‍ട്ടര്‍ ഈഗോ ആയി ഹോബ്സിനെ നമുക്ക് കാണാം. കാല്‍വിന് അവന്‍ ചെയ്യുന്നതൊക്കെയും ന്യായീകരിക്കാന്‍ പറ്റിയ ഒരു കേള്‍വിക്കാരന്‍. ഒരു നല്ല സുഹൃത്ത്.


വഴക്കിടാനും സ്നേഹിക്കാനും അഭിപ്രായം പങ്കുവയ്ക്കാനും ഒക്കെയായി ഹോബ്സ് അവനോടൊപ്പം ഉണ്ട്.

വാടെഴ്സന്‍ ഹോബ്സിനെ ഒരു മനുഷ്യപ്പാവയായി വരയ്ക്കാഞ്ഞത് ആയതു വെറുതെയാവില്ല. ബാല്യത്തെ മനസിലാവാത്ത ലോകത്തില്‍..മനുഷ്യര്‍ക്ക്‌ പകരം മൃഗത്തെ കൂട്ട് പിടിക്കുന്ന കാല്‍വിന്‍ മനുഷ്യത്തം എന്ന അര്‍ഥമില്ലാപദത്തെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ട്.

വാഗണ്‍ യാത്രകള്‍..മഞ്ഞു മനുഷ്യര്‍..



വാഗണില്‍ കയറി ഉരുണ്ടു നടക്കുന്നത് കാല്‍വിന്റെ ഇഷ്ടവിനോദമാണ്. പലപ്പോഴും കൈവിട്ടു പോയ ഒരു വാഗണിലാണ് അവന്റെ യാത്ര. ആഴത്തിലുള്ള ചിന്തയ്ക്കുള്ള വകയാണ് ഈ വാഗണ്‍ യാത്രകള്‍. വാഗനിലിരുന്നു അവന്‍ ഹോബ്സിനോട് സംസാരിക്കുന്നത് പലപ്പോഴും ജീവിതത്തെയും മരണത്തെയും പറ്റിയൊക്കെയാണ്. കണ്ട്രോള്‍ കൈയ്യിലില്ലാത്ത ഒരു വാഗണ്‍ യാത്രയാണോ കാല്വിനെപ്പോലെ ഒരു ബാലനായ ചിന്തകന്റെ ജീവിതം?

കാല്‍വിന്റെ കലാസൃഷ്ടികള്‍ ഒക്കെയും മഞ്ഞിലാണ്. ഉച്ചവെയിലില്‍ ഒലിച്ചു പോവുന്ന കലാപ്രവര്‍ത്തനം. ആഴമില്ലാത്ത പ്രവര്‍ത്തനം നടത്തുന്ന കലാകാരന്മാരെ കൊട്ടാനുള്ള വടിയാണ് ഇവിടെ മഞ്ഞു മനുഷ്യര്‍.


പലപ്പോഴും ആ കലാപ്രവര്‍ത്തനം ഒക്കെയും ഭീതിപ്പെടുത്തുന്നതാവാറുണ്ട്. കറുത്ത ഹാസ്യത്തിന്റെ ഉച്ചസ്ഥായി കാണാം.


പരാമര്‍ശത്തിന് അര്‍ഹമായ മറ്റൊരു കഥാപാത്രമാണ് സൂസി. കാല്‍വിന് സൂസിയോടുള്ള ബന്ധം എന്താണ് എന്ന് വ്യക്തമല്ല. തമ്മില്‍ പിണങ്ങിത്തന്നെയാണ് ഉടനീളം ഈ കഥാപാത്രങ്ങള്‍. സൂസി അടുക്കാന്‍ ശ്രമിച്ചാലും കാല്‍വിന്‍ പിടി കൊടുക്കില്ല. കാല്‍വിന്‍ എന്ന കഥാപാത്രത്തിന് വികസിക്കാന്‍ ഉള്ള ഒരു സ്പേസ് ആണ് സൂസി. Get Rid Of Slimmy girlS (GROSS) എന്ന പേരില്‍ ഒരു ക്ലബ് സൃഷ്ടിക്കുന്നു പോലുമുണ്ട് കാല്‍വിന്‍.






അപ്പന്‍ അമ്മ കഥാപാത്രങ്ങള്‍ക്ക് പ്രത്യേകം പേര് പോലും ഇട്ടിട്ടില്ല വാട്ടെഴ്സന്‍. കാല്‍വിന്റെ അച്ഛന്‍ അമ്മ എന്നുള്ളത് മാത്രമാണ് അവരുടെ വ്യക്തിത്വം. പലപ്പോഴും കാല്‍വിനെ പോലെ തന്നെ ചിരിപ്പിക്കുന്നു ഇവരും.






തൊണ്ണൂറ്റിഅഞ്ചു ഡിസംബറില്‍ വാട്ടേഴ്സണ്‍ തന്റെ അവസാന കാല്‍വിന്‍ കാര്‍ട്ടൂണ്‍ വരച്ചു വാട്ടേഴ്സണ്‍.
മാന്ത്രികമായ ലോകം തേടി പാഞ്ഞു പോകുന്ന വാഗണില്‍ മായുന്നതാണ് കാല്‍വിന്റെ അവസാന കാര്‍ട്ടൂണ്‍.

കാല്‍വിന്റെ ദൈവവീക്ഷണം...ജീവിതം മരണം തുടങ്ങിയവയെ പറ്റിയുള്ള വീക്ഷണങ്ങള്‍...
ഭക്ഷണം (Calvin, Quit Playing with Oatmeal and eat it...), അമാനുഷര്‍, കട്ടിലിനടിയിലെ പിശാചുക്കള്‍... അങ്ങനെ പല പി എച് ഡി പ്രബന്ധങ്ങള്‍ക്കുള്ള വകയാണ് ഈ മൂന്നു കോളം കാര്‍ടൂണുകള്‍!

കാല്‍വിന്‍ ആന്‍ഡ്‌ ഹോബ്സ് എന്ന ചിരി-ചിന്തകളുടെ സമാന്തരലോകം സൃഷ്ടിച്ച ബില്‍ വാട്ടെഴ്സന്‍ എന്ന പ്രതിഭയ്ക്ക് എന്റെ ഒരു കിടിലന്‍ സലാം!!

Monday, 9 January 2012

വി ഫോര്‍ വിയെല്ലെസൈ



"വട്ടത്തില്‍ കറങ്ങി..ചതുരത്തില്‍ ഉണ്ട്..നീളത്തില്‍ ഉറങ്ങി എം. ടെക്ക് പ്രോജക്ടിന്റെ ആഴ്ചകള്‍ കുറച്ച് നീങ്ങിയപ്പോള്‍ ഉച്ചയുറക്കത്തിന്റെ പാതിയില്‍ ഒരുള്‍വിളി ഉണ്ടാവുന്നു. പണ്ട് ജഗന്നാഥന്‍ തമ്പുരാന് ഗ്വാളിയാറില്‍ പോയി സംഗീതം പഠിക്കാന്‍ തോന്നിയപോലെ , അതെ സെയിം നിലവാരത്തില്‍.

പക്ഷെ ഇവിടെ സംഗതി സംഗീതമല്ല, സാങ്കേതികം!"


ഞാന്‍ ഒരു ടെക്നിക്കല്‍ ബ്ലോഗ്‌ കൂടി തുറക്കുന്നു.

ടെക്കികള്‍ക്കും എം ടെക്ക് കാര്‍ക്കും പ്രവേശനം നിഷിദ്ധം.

ചുമ്മാ വന്നു നോക്കി പോ..


സമയമുണ്ടേല്‍ എന്തേലും പറഞ്ഞു വെക്കുകേം ചെയ്. പാവം ചെറുക്കന്‍ കുത്തീരുന്നു എഴുതുന്നതല്ലേ? ജീവിച്ച് പോട്ടേന്ന്..


http://v4vlsi.blogspot.com


Tuesday, 3 January 2012

കണ്ണൊപ്പുകള്‍

കായലിലെക്കാള്‍ ഓളങ്ങള്‍ ആ കുഞ്ഞു കണ്ണുകളില്‍ ഉണ്ടായിരുന്നു. കുനിഞ്ഞു കുത്തിയിരുന്നു ജലജീവികളെ കണ്ണിറുക്കി കാണിക്കുന്ന നാലുവയസ്സുകാരി. വെള്ളയില്‍ നീലപ്പുള്ളിയുള്ള ഫ്രോക്ക് കാറ്റില്‍ ഇളകുന്നു. ആകാശം മഞ്ഞ. അവള്‍ക്ക് പിന്നില്‍ നിരയായി നിരക്കുന്ന ചീനവലകള്‍. ചവിട്ടുന്ന മണ്ണ് പോലും അറിയാതെ ശ്രീരാജ് അവളുടെ നേര്‍ക്ക് നടന്നടുത്തു.
"ഞാന്‍ പൊസിഷന്‍ ചെയ്യും മുന്പ് അവള്‍ എഴുന്നെല്‍ക്കുമോ?"
ഞാനൊന്നും പറഞ്ഞില്ല. പതിയെ അവന്‍ തന്റെ ത്രിക്കണ്ണ് തുറന്നതും കുട്ടി എഴുന്നേറ്റ് അമ്മയുടെ സാരിത്തുമ്പ് തേടി ഓടി മറഞ്ഞു. ശ്രീരാജ് ഒരു പുഞ്ചിരിയുമായി എനിക്ക് നേരെ നടന്നു.

"കേട്ടിട്ടില്ലേ..photography is all about missing opportunities."
നാഗവള്ളിയുടെ പാലയ്ക്കാ മാലയും ചുട്ടിയും സണ്ണിയെ കാട്ടുന്ന ഗംഗയെ പോലെ അവന്‍ ഓരോ പുട്ടുകുറ്റിലെന്‍സുകള്‍ എനിക്ക് മുന്‍പില്‍ നിരത്തി. എന്നാണു ഫോട്ടോഗ്രഫി ഇവന്റെ തലക്ക് പിടിച്ചത്?

പെണ്ണ് സലാം പറഞ്ഞ ഗ്യാപ്പിലാണ് ശ്രീരാജ് ക്യാമറ വാങ്ങിയത്.
"പ്രേമം പൊട്ടി കരഞ്ഞു പിഴിഞ്ഞ് നടന്നവന്മാരെ കളിയാക്കിയപ്പോഴോന്നും തോന്നിയില്ല ഇത്ര ഡെസ്പ് ഐറ്റം ആണിതെന്നു. ഹോ..ഒരു രണ്ടു മാസം എടുത്തു ഒന്ന് പുറത്തിറങ്ങാന്‍."

സ്വരുക്കൂട്ടിയ മുപ്പതിനായിരം രൂപ കൊടുത്ത് വാങ്ങിയ ക്യാനനുമായി അവന്‍ ഇറങ്ങി നടന്നു. മുംബൈയിലെ ഗലികളില്‍..നിളയുടെ തീരങ്ങളില്‍, ചുവന്ന തെരുവില്‍...മറൈന്‍ ഡ്രൈവില്‍.
കഥകള്‍ പറയുമ്പോള്‍ അവന്‍ ക്യാമറയുടെ നിമ്നോന്നതികളിലൂടെ വിരലുകള്‍ ഓടിച്ച് കൊണ്ടിരുന്നു.
"ഞാന്‍ കാണുന്നതിലും ഭംഗിയായി ഇവള്‍ ലോകത്തെ കാണുന്നു. എന്റെ ആഗ്രഹങ്ങള്‍ ഞാന്‍ അറിയുന്നതിനും മുന്പ് ഇവള്‍ പകര്‍ത്തിയെടുക്കുന്നു. പെണ്ണിന് ഇതൊന്നും അറിയില്ല. ഇവള്ക്കറിയാം."


ഫോര്‍ട്ട്‌ കൊച്ചിയുടെ അഴകളന്നു ഞങ്ങള്‍ ബൈക്കില്‍ കുറെ നേരം ചുറ്റി. ജൂതത്തെരുവിന്റെ പുരാതന ഭംഗി. ഏത് നിമിഷവും നഗരം കേറി മേയാന്‍ തുടങ്ങിയെക്കാവുന്ന മായികക്കാഴ്ചകള്‍. ബൈക്കില്‍ ഇരുന്നു അവന്‍ ഒരു മാവ് ചൂണ്ടി കാട്ടി. ആകാശം മുട്ടി നില്‍ക്കുന്ന മുത്തശ്ശി മാവ്. അതില്‍ നിറയെ ചുവന്ന നക്ഷത്രങ്ങള്‍. ക്രിസ്മസ്സിനും കാര്നിവെല്ലിനും സ്വാഗതം.
"തിരിച്ച് പോവുമ്പോള്‍ ആ നക്ഷത്രം ഒക്കെ അവര്‍ തെളിക്കും. ഒരു പടമെടുക്കാന്‍ നീ ഓര്പ്പിക്കണം."
കല്തിട്ടയില്‍ അതാ ഒരു ഉത്തരേന്ത്യന്‍ സുന്ദരി. കൈയില്‍ ഇതിനേക്കാള്‍ വലിയ ഒരു ക്യാമറ.
"ആ മറ്റേ മോടെ കൈയിലെ ക്യാമറ കണ്ടോ? ലക്ഷം വരും വെല. ഒന്ന് പിടിക്കാന്‍ കൂടി അറിയില്ല അവക്ക്. അത് പോലെ ദാ ലവന്‍..ആ സായിപ്പ്."

കഥയുടെ കുലപതി ഞാന്‍ എന്ന് പറയുന്ന ടി പത്മനാഭനെയും, എനിക്ക് ശേഷം മലയാള സിനിമ വട്ടപ്പൂജ്യം എന്ന് തട്ടുന്ന അടൂരിനേയും കുറ്റം പറയാന്‍ പറ്റില്ല. കല എന്നും ആത്മരതിയില്‍ നിന്നെ വിരിഞ്ഞിട്ടുളൂ.

സന്ധ്യയുടെ തണുപ്പില്‍ പുകയൂതുന്ന മദാമ്മ.
"ദാ കണ്ടോ..ചെലപ്പോള്‍ തോന്നും ക്യാമറയ്ക്ക് ചിത്രമെടുക്കാന്‍ വേണ്ടി സൃഷ്ടിച്ച ഉപകരണമാണ് ഞാനെന്ന്."
തലങ്ങും വിലങ്ങും ക്യാനുമായി അവന്‍ നിറയൊഴിച്ച് നടന്നു. കാലത്തെ കണ്ണാടിക്കൂട്ടിലാക്കാന്‍ വെമ്പുന്ന മനസ്സോടെ അവന്‍ പാഞ്ഞു നടക്കുന്നു.
ഇരുട്ട് മൂടി തുടങ്ങി. എന്റെ തെറി നാല് കേട്ട് അവന്‍ വന്നു വണ്ടിയില്‍ കയറി.
തിരിച്ച് പോകുമ്പോഴും ആ മാവ് പൂത്തിരുന്നില്ല. നക്ഷത്രങ്ങളെല്ലാം കുളിര് പുതച്ച് ഉറങ്ങി കിടക്കുന്നു. ഒരു വീട്ടു മുറ്റത്താണ് ആ ചുവട്.
"ഫോടോഗ്രാഫര്‍ക്ക് ഒരിക്കലും ഉണ്ടാവരുതാത്ത വികാരം എന്താണെന്നറിയാമോ?...നാണം."
വണ്ടി നിര്‍ത്തി ഞങ്ങള്‍ ആ വീട്ടുമുറ്റത്ത് ഞങ്ങള്‍ കയറി. സിറ്റൌട്ടില്‍ ഇരുട്ടില്‍ ഇരിക്കുന്ന ഒരു വൃദ്ധ മാതാവ്.
"ആന്റി..ആ നക്ഷത്രങ്ങള്‍ ഒക്കെ ഒന്ന് തെളിക്കുമോ? ഒരു ചിത്രം എടുക്കാനാ."
അവര്‍ ഞങ്ങളെ സൂക്ഷിച്ച് നോക്കി. കുഴിഞ്ഞ കണ്ണുകള്‍. ഭാവവ്യത്യാസമില്ലാതെ അവര്‍ പതിയെ വീടിനുള്ളില്‍ കയറി.
നിമിഷങ്ങള്‍ക്കകം അവിടമാകെ പൂത്തുലഞ്ഞു. ചുവപ്പിന്റെ മായക്കാഴ്ച!
എന്നെ ക്രിസ്മസ് കൊതിച്ച് കാത്തിരിക്കുന്ന ആ എട്ടു വയസ്സുകാരനാക്കിയ സ്വര്‍ഗീയ പ്രകാശം.

ചുവപ്പില്‍ കുളിച്ച് ആ മാഞ്ചോട്ടില്‍ ഞങ്ങള്‍ നിന്നു.

ക്യാമറ പുറത്തെടുക്കാതെ നില്‍ക്കുന്ന ശ്രീരാജ്. കുളിര് ഭേദിച്ച് വന്ന നക്ഷത്രച്ചൂടില്‍ അവന്‍ കണ്ണടച്ച് നിന്നു.

"എന്താ പടം എടുക്കുന്നില്ലേ?"

"ചില ചിത്രങ്ങള്‍ എടുക്കാതിരിക്കാന്‍ കൂടി ഉള്ളതാണ്!"

Thursday, 17 November 2011

വിശുദ്ധന്മാര്‍

തളത്തിലച്ചന്‍ മരിച്ചു. വാര്‍ത്ത ആദ്യം ഒരു നിര്‍വികാരതയാണ് സൃഷ്ടിച്ചത്. പിന്നെ മമ്മിയുടെ ഓര്‍മ്മയും. അച്ചന്മാരെ ചീത്ത പറയുന്നവരുടെ നാവു സിമിത്തെരിക്കുഴിയില്‍ നിന്ന് പൊങ്ങി നില്‍ക്കും എന്ന് കുട്ടിക്കാലത്ത്‌ പറഞ്ഞു തന്നത് മമ്മിയാണ്.

“അപ്പൊ പപ്പാ പേരപ്പനച്ചനെ ഇന്നാള് ചീത്ത പറഞ്ഞില്ലേ, വീട്ടില്‍ വന്നപ്പോ?”

ഭയത്തോടെയാണ് ഞാന്‍ അത് ചോദിച്ചത്. ഇന്നേ വരെ സെമിത്തേരിയില്‍ ഒരു നാവു പോലും പൊന്തി നില്‍ക്കുന്നത്‌ ഞാന്‍ കണ്ടിട്ടില്ല. പപ്പാ സ്വര്‍ഗത്തില്‍ പോകുമ്പോള്‍ കുരിശിന്‍ കീഴെ മണ്ണില്‍ നിന്ന് പൊന്തി ഒരു നാവു നില്‍ക്കുമോ എന്ന ചിന്ത എന്നെ അസ്വസ്ഥനാക്കി.

“പേരപ്പന്‍ പപ്പായുടെ ചേട്ടനല്ലേ? അനിയമ്മാര്‍ക്ക് ചെട്ടന്മാരുമായി വഴക്ക് കൂടാം.”

ഭാഗ്യം, എന്റെ കുഞ്ഞു മനസ്സ്‌ ആശ്വസിച്ചു.

അന്ന് പേരപ്പനച്ചന്‍ വീട്ടില്‍ വന്നത് ഇപ്പോഴും ഓര്‍മ്മയുണ്ട്. ഞാന്‍ മൂന്നിലോ നാലിലോ? ആരോ സ്കൂളില്‍ നിന്ന് തന്ന കണ്ണ് സൂക്കെടുമായി സ്കൂളില്‍ പോക്കില്ലാതെ വീട്ടില്‍ നില്‍ക്കുന്നു ഞാന്‍. ഉച്ചക്കൊരു പതിനൊന്നു മണിക്കൊരു ഫോണ്‍ കോള്‍. പേരപ്പന്‍ അച്ചനാണ്.

"ചങ്ങനാശേരിയില്‍ ഒരു പുത്തന്‍ കുര്ബാനയുണ്ട്. അതും കഴിഞ്ഞു ഒരു ഒരു മണിയോടെ ഞങ്ങള്‍ ഒരു അഞ്ചാറു പേര്‍ ദേ വരുന്നു. എന്തേലും വച്ചു വെച്ചേക്കണം." ഇതായിരിക്കണം പറഞ്ഞു വച്ചത്. കേട്ടതിന്റെ പാതി മമ്മി ഓടി, മുട്ടയിടുന്ന കോഴികള്‍ രണ്ടെണ്ണം കഴുത്തു പിരിഞ്ഞു ചൂട് വെള്ളത്തില്‍ വീണു. പപ്പാ പറമ്പില്‍ കിള നിര്‍ത്തി വീട്ടിനുള്ളില്‍ കയറി അടുക്കി പെറുക്കു തുടങ്ങി. ആകെ മേളം.

ഒന്നരയോടെ ഒരു ജീപ്പ് മുറ്റത്ത് എത്തുന്നു. പേരപ്പനച്ചനും കൊറേ ളോഹ സില്‍ബന്തികളും. കുട്ടനാട് കണ്ടതില്‍ എല്ലാ വെള്ളക്കാര്‍ക്കും ആകെ പെരുത്ത് സന്തോഷം.

അടുക്കളയില്‍ കയറി വന്നു പേരപ്പന്‍ പറയുന്നു. "കരിമീന്‍ ഉണ്ടോ തങ്കമ്മേ? ലവരു ഇതുവരെ കരിമീന്‍ കൂട്ടിയിട്ടില്ല. "

"അയ്യോ ഇല്ലല്ലോ അച്ചാ. കൊച്ചിന് കണ്ണി സൂക്കെടില്ലാരുന്നെങ്കില്‍ റോട്ടിലോട്ടു വിടാരുന്നു."

കണ്ണി സൂക്കേട് !

കണ്ണി സൂക്കേട് എന്ന് കേട്ട പാടെ പേരപ്പന്‍ അസ്വസ്ഥനായി . വീട്ടിനുള്ളില്‍ കണ്ണില്‍ സൂക്കെടുള്ള ഒരു കൊച്ചന്‍ ഉണ്ട് എന്ന് എല്ലാ പട്ടക്കാര്‍ക്കും ഒരു ഭീകര വിഷയം ആയി. അച്ചന്മാര്‍ക്ക് സൂക്കേട്‌ വന്നാല്‍ ഉള്ള പ്രശ്നത്തെ പട്ടി പിന്നെ പലതും പുലമ്പാന്‍ തുടങ്ങി. നാളത്തെ കുര്‍ബാന..മറ്റെന്നാലത്തെ കേറി താമസം.

"എന്നാ തങ്കമ്മോ, ഞാങ്ങക്കിപ്പോ ഒന്നും വേണ്ട. ഞങ്ങള്‍ അരമനെന്നു കഴിച്ചോളാം."

മമ്മി ആകെ കരച്ചിലിന്റെ വക്കിലെത്തി. പപ്പാ എല്ലാം കേട്ട് മാറി നില്‍ക്കുന്നു. വന്നവര്‍ ഓരോരുത്തര്‍ ആയി വണ്ടിയില്‍ കയറി.

"കൊച്ചന്‍ തൊടാത്ത ഒരു തോര്‍ത്തു താ..എന്റെ മുഖം ഒന്ന് തുടക്കാനാ."

വണ്ടിയില്‍ ഇരുന്ന ഒരച്ചന്‍ ഉള്ളിലേക്ക് നോക്കി പറഞ്ഞു. അത് കേട്ടപ്പോള്‍ പപ്പായുടെ സര്‍വ്വ കണ്ട്രോളും വിട്ടു. കാടെളകി വരും പോലെ പപ്പാ പുറത്തിറങ്ങി.

"മേലാല്‍...ജോര്‍ജ്ജു കുട്ടീ..നീയെന്റെ വീട്ടു മുറ്റത്ത് കേറരുത്. നീയൊക്കെ...നീയൊക്കെയാണല്ലോ എന്നും സക്രാരിന്നു കുര്‍ബ്ബാന എടുത്ത് വാഴ്ത്തുന്നത്."

കോഴിക്കറി വെച്ചു വെച്ചിരുന്ന പാത്രം മുഴുമത്തോടെ എടുത്തോണ്ട് വന്നു . അവരുടെ മുന്നില്‍ വച്ചു പപ്പാ കുഴീലേക്കു എറിഞ്ഞു.

തളത്തിലച്ചന്റെ മരണ വാര്‍ത്തയാണ് ഓര്‍മ്മകളിലേക്ക് എന്നെ വഴി തിരിച്ചത്. പല തവണ മനസ്സ് കൊണ്ട് കുത്തി കൊന്നതാണ് ആ മനുഷ്യനെ. എന്റെ ജീവിതത്തിന്റെ ഒരു വലിയ ലക്‌ഷ്യം എങ്ങും എത്താതെ അങ്ങനെ തീരുകയാണ്.

നല്ല ഒരു നാളെ എനിക്ക് ജീവിതത്തിന്റെ സൌഭാഗ്യങ്ങള്‍ എല്ലാം തരുമ്പോള്‍, രാജ്യത്തിന്റെ ഒരു മുതല്‍ കൂട്ടായി ഞാന്‍ മാറുമ്പോള്‍ ഫാദര്‍ അബ്രഹാം തളത്തിലിനെ കാണാന്‍ ഞാന്‍ പോകുന്നു.

തളത്തില്‍ : "ജോമോന്‍..എനിക്ക് അറിയാമായിരുന്നു നീ ഈ നിലയില്‍ എത്തും എന്ന്. അന്ന് നീ സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ നിന്റെ കഴിവ് ഞാന്‍ തിരിച്ചറിഞ്ഞിരുന്നു."

ഞാന്‍: (പുച്ഛത്തോടെ ഒന്ന് മന്ദഹസിക്കുന്നു)

തളത്തില്‍: "എന്നും നിനക്ക് വേണ്ടി ഞാന്‍ കൊന്ത എത്തിക്കുന്നുണ്ടായിരുന്നു. എല്ലാ ബലിയിലും ഞാന്‍ നിന്നെ ഓര്‍ക്കുമായിരുന്നു. എന്റെ പ്രാര്‍ഥനയുടെ ഫലം കൂടിയാണ് നിന്റെ ഉയര്‍ച്ച"

ഞാന്‍: (അതെ ഭാവത്തില്‍ ഞാന്‍ ഇരിക്കുന്നു)

തളത്തില്‍: "എനിക്ക് അറിയാമായിരുന്നു നീ വരുമെന്ന്. നിനക്ക് എന്നെ മറക്കാന്‍ കഴിയുമോ? ഞാന്‍ നിന്റെ സ്കൂള്‍ പ്രിന്‍സിപ്പല്‍ ആയിരുന്നില്ലേ?"

ഞാന്‍: "അപ്പൊ തനിക്ക് എന്നെ ഓര്‍മ്മയുണ്ട് അല്ലെ? എന്റെ മോനെ സ്കൂളില്‍ നിന്ന് പുറത്താക്കരുതെ എന്ന് കരഞ്ഞു കൊണ്ട് നിന്ന ഒരു പാവം അപ്പനെ താന്‍ ഓര്‍ത്തിട്ടുണ്ടോ? ഫീസ്‌ അടയ്ക്കാന്‍ സാവകാശം വേണം എന്ന് പറഞ്ഞ ഒരു അപ്പനോട് താന്‍ പറഞ്ഞത് ഓര്‍ക്കുന്നുണ്ടോ? ദാരിദ്രവാസികള്‍ക്കുള്ളതല്ല ഇവിടം എന്ന്. എന്റെ പെങ്ങള്‍ക്ക് നിങ്ങളുടെ നേഴ്സിംഗ് കോളേജില്‍ യോഗ്യതയുണ്ടായിട്ടും അഡ്മിഷന്‍ കൊടുക്കാതെ ആ സീറ്റില്‍ തന്റെ ചേനാരുടെ മോളെ ചേര്‍ത്ത ഒരു സംഭവം ഓര്‍മ്മയുണ്ടോ ആവോ? അറുപതിനായിരം രൂപക്ക് ആയിരം രൂപ കുറവ് വന്നത് കൊണ്ട് നിങ്ങളുടെ ആശുപത്രി ചികിത്സ നിഷേധിച്ച ഒരു തങ്കമ്മയെ അറിയാന്‍ വഴിയില്ലല്ലോ...നന്ദിയുണ്ട് അച്ചോ. താന്‍ ഇല്ലാരുന്നെങ്കില്‍ ഞാന്‍ ഈ നിലയില്‍ എത്തില്ല. തന്റെ മുഖത്ത് നോക്കി ഒരു ആട്ടു ആട്ടാനാണ് ഞാന്‍ ഇവിടം വരെ പഠിച്ചത്."

#########################

കഷ്ടം...മനസ്സ് കൊണ്ട് പല തവണ ഞാന്‍ അഭിനയിച്ച് തീര്‍ത്ത ഈ രംഗങ്ങള്‍ ഒക്കെയും വെറുതെ ആയി. എന്റെ ജീവിതത്തിന്റെ മോഹങ്ങള്‍ ഒക്കെയും പാതി വഴിയില്‍ ഉപേക്ഷിക്കെണ്ടിയിരിക്കുന്നു. ഞാന്‍ എങ്ങുമെങ്ങും എത്തിയില്ല. ഏതോ അമേരിക്കക്കാരന്റെ ബാങ്കിന് വേണ്ടി ബാങ്ക്ലൂരില്‍ ഇരുന്നു ഞാന്‍ കണക്കു എഴുതി ജീവിതം കഴിക്കുന്നു.

അവിടെ ചരമ പ്രസംഗം നടക്കുന്നു.

"ഒരു പുണ്യവാളന്‍ കൂടി സഭയുടെ ചരിത്രത്തില്‍ ഇടം പിടിക്കുന്നു. സഭയുടെ ശക്തമായ ഒരു ചിറകാണ് ഈ മഞ്ചത്തില്‍ കിടക്കുന്നത്. സ്വര്‍ഗ്ഗത്തില്‍ പുണ്യം ചൊരിഞ്ഞു കൊണ്ട് തളത്തില്‍ അച്ഛന്‍ വിരാജിക്കുമ്പോള്‍ നമുക്ക് ആ പുണ്യാലനോടു മാധ്യസ്ഥം തേടാം. അങ്ങയുടെ മാധ്യസ്ഥം തെടിയവരില്‍ ഒരുവനെയും നീ ഉപേക്ഷിക്കില്ല, എനിക്ക് വേണ്ടി സ്വര്‍ഗസ്ഥനായ പിതാവിനോട് അപേക്ഷിക്കേണമേ.."


വിശുദ്ധന്മാര്‍ ജനിക്കുന്നു. സെമിത്തേരിയിലെ മണ്ണില്‍ നിന്ന് ആയിരം നാവുകള്‍ കുരുത്തു പൊങ്ങുന്നു.



Tuesday, 4 October 2011

എട്ടാമത്തെ മോതിരം: ഓര്‍മകളുടെ പെരുവെള്ളപ്പാച്ചിലില്‍ ഒരു പുസ്തകം..

ആത്മകഥകളോട് അല്‍പ്പം ഇഷ്ടക്കൂടുതലുള്ള ആളെന്ന നിലയില്‍ ഒരു തെറ്റ് തിരുത്തിയതിന്റെ സമാധാനത്തോടെയാണ് ഈ കുറിപ്പെഴുതാന്‍ ഇരിക്കുന്നത്. രണ്ടായിരത്തി ഏഴില്‍ പുറത്തിറങ്ങിയ മനോരമയുടെ എല്ലാം എല്ലാമായ കെ. എം. മാത്യുവിന്റെ ‘എട്ടാമത്തെ മോതിരം’ എന്ന ആത്മകഥ വായിക്കാന്‍ ഇത്ര വൈകിയത്‌ മോശമായിപ്പോയി എന്ന് മനസ്സുകൊണ്ട് അംഗീകരിക്കുന്നു. വൈകിയാണെങ്കിലും തെറ്റ് തിരുത്താനായത്തില്‍ മനസ്സുകൊണ്ട് സന്തോഷിക്കുന്നു. ഈ ഓര്‍മ്മപ്പുസ്തകം വായിച്ച് താഴെ വയ്ക്കുമ്പോള്‍ ആലോചിച്ചു പോകുന്നു. സത്യത്തില്‍ ആരുടെതാണ് ഈ ആത്മകഥ? കെ. എം. മാത്യുവിന്റെതോ, കണ്ടത്തില്‍ കുടുംബത്തിന്റെതോ, മനോരമയുടെതോ,അതോ കോട്ടയത്തിന്റെതോ? ഇതെല്ലാമാണ് ഈ പുസ്തകം എന്ന് ഞാന്‍ പറയും. തൊള്ളായിരത്തി മുപ്പതിന് ശേഷമുള്ള കേരളത്തിന്റെ കൂടി അനുസ്മരണക്കുറിപ്പായി ഇത് മാറുന്നുണ്ട് എന്ന് പറഞ്ഞുവച്ചാല്‍ കൂടി അത് ഒരു അതിശയോക്തിയല്ല എന്ന് പുസ്തകം വായിച്ചവര്‍ക്ക് മനസ്സിലാവും.

പണ്ട് പലപ്പോഴും ഈ പുസ്തകം ലൈബ്രറി റാക്കില്‍ ഓടിയ കൈവിരലുകള്‍ക്കിടയില്‍ തടഞ്ഞിട്ടുണ്ട്, ഓര്‍ക്കുന്നു. വെള്ളിക്കരണ്ടി വായില്‍ വച്ച് ജനിച്ച മാത്തുക്കുട്ടിച്ചായന്‍ പണ്ട് നടന്നതും പാളയില്‍ മുള്ളിയതും പറഞ്ഞ് നീട്ടുന്ന ‘ഞാനാരാ മോന്‍?’ സമാഹാരമാകും എന്ന തെറ്റിദ്ധാരണ മൂലം ഇത്രയും കാലം വായന നീണ്ടു പോയി. ആ മണ്ടത്തരം എനിക്ക് മുന്‍പില്‍ അടച്ചിട്ടത്‌ ആത്മകഥാകഥനത്തിലെ ഒരു പുതിയ വഴിയിലൂടെയുള്ള സഞ്ചാരമാണ്. അതെ ഒരു സുപ്രധാന വഴിത്തിരിവ് എന്ന് ഞാന്‍ വിളിക്കും. കാരണം ഈ യാത്ര എന്നിലൂടെയല്ല, ഞാന്‍ കണ്ടവയിലൂടെയാണ്. പ്രധാന കഥാപാത്രം ഞാനല്ല, ഞാന്‍ അറിഞ്ഞവരാണ്.

എംടി ആത്മകഥകളെ പറ്റി ഓര്‍മക്കുറിപ്പുകളിലൊന്നില്‍ പറഞ്ഞത്‌ ഇങ്ങനെ:

“ഏതു തൊഴിലുമായും ചില അത്യാപത്തുകള്‍ ബന്ധപ്പെട്ടിരിക്കുന്നു. മാതൃഭൂമിയിലെ എന്റെ പത്രാധിപത്യത്തോഴിലിനും.

പ്രശസ്തനായ, ഇന്നയിന്ന സേവനങ്ങള്‍ ചെയ്ത, ചരിത്രം സൃഷ്ടിച്ച ‘A’ ആത്മകഥ എഴുതുന്നുണ്ട്. പ്രസിദ്ധീകരിക്കാന്‍ താല്പര്യമുണ്ടോ? താല്പര്യമില്ല എന്ന് പറയാന്‍ വയ്യ. ആത്മകഥ വരുന്നു. മേലധികാരികളുമായി സമ്പര്‍ക്കമുണ്ടെന്ന സൂചനയോടെ.

ഇന്ന കൊല്ലം ഇന്ന കൂറില്‍ ഇന്ന സംക്രമത്തില്‍ ഇന്ന നക്ഷത്രത്തില്‍(അതോ, അപഹാരകാലത്തോ) ശ്രീമാന്‍ ....ആളുടെയും ഇന്നയിടവീട്ടിലെ .... ഇന്ന ആളുടെ ഭാഗിനെയി ശ്രീമതിയുടെയും ദ്വിതീയ സന്താനമായി പിറന്ന...

ആ നീണ്ട ആദ്യവാചകം വായിച്ച് കഴിയുമ്പോള്‍ തന്നെ പത്രാധിപത്യത്തോഴില്കാരന്റെ ചേതന മരിക്കുന്നു. എന്നാലും പ്രയാസപ്പെട്ടു മുഴുവന്‍ വായിക്കുന്നു. പാസായ പരീക്ഷകള്‍, ഉദ്യോഗക്കയറ്റങ്ങള്‍, മറ്റുള്ളവര്‍ പറഞ്ഞ നല്ല വാക്കുകള്‍, എല്ലാമുണ്ട്. പക്ഷെ, അദ്ദേഹത്തിലെ മനുഷ്യനെവിടെ? അദ്ദേഹം കണ്ട ജീവിതമെവിടെ?

പിന്നെ പത്രാധിപരുടെ സങ്കടം ആരംഭിക്കുകയായി. തിരിച്ചയക്കുന്ന ഈ കൃതിക്കൊപ്പം എഴുതേണ്ട കത്തിനു രൂപം നല്‍കാന്‍, തന്റെ വാക്കുകള്‍ക്കും വാചകങ്ങള്‍ക്കും വേണ്ടി ഒരിക്കലും തിരയെണ്ടിവരില്ല എന്ന് ബോധ്യമുണ്ടായിരുന്ന പത്രാധിപര്‍ വിയര്‍ക്കുന്നു, വിഷമിക്കുന്നു.”

(വിധേയന്‍ വീണ്ടും..എംടി വാസുദേവന്‍ നായര്‍)

ലൈംഗിക തൊഴിലാളിക്കും, കള്ളനും, വെയിലൂരി മഠം വിട്ടിറങ്ങിയ കന്യാസ്ത്രിക്കും ഒക്കെ എടുത്ത്‌ പെരുമാറാവുന്ന ഒരു വിലകെട്ട കളിപ്പാട്ടമായി ആത്മകഥകള്‍ മാറുമ്പോള്‍ മലയാളിക്ക്‌ നഷ്ടമാവുന്നത് അനുഭവങ്ങളുടെ ആഴങ്ങളില്‍ നിന്ന് റിഫൈന്‍ ചെയ്തെടുക്കുന്ന ജീവിതവീക്ഷണങ്ങളുടെ കുറിപ്പുകളാണ്. ഇത്തരത്തില്‍ വികലങ്ങലായ ആത്മകഥ ചവറുകള്‍ക്കിടയില്‍ ഈ എട്ടാമത്തെ മോതിരം കിടന്നു തിളങ്ങുന്നത് ആദ്യത്തെ കുറച്ച് താളുകള്‍ മറിയുമ്പോള്‍ തന്നെ നാം കണ്ടറിയുന്നു. അനുഭവങ്ങളുടെയും ഓര്‍മ്മകളുടെയും ധാരാളിത്തമാണ് ഇതില്‍ നാം അറിയുന്നത്. അതിനു കിരീടം ചാര്‍ത്തുന്നത് വാക്കുകളിലെ എളിമയും.

കേരളരാഷ്ട്രീയചരിത്രത്തെ തന്നെയും അമ്മാനമാടാന്‍ കഴിവുള്ള ഒരു പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ കഥപറയുമ്പോള്‍ നമ്മള്‍ എന്തൊക്കെ പ്രതീക്ഷിക്കുമോ അതൊന്നുമല്ല ഈ പുസ്തകം നിങ്ങള്‍ക്ക്‌ നല്‍കുക. തന്റെ മരണത്തിനുശേഷം പ്രളയം വിതയ്ക്കാന്‍ പോന്ന രഹസ്യങ്ങളുടെ ഒരു മഹനീയ കലവറ പ്രതീക്ഷിച്ചവരും നിരാശരായി കാണണം. ഇതൊരു കുടുംബത്തിന്റെയും പിതൃ പുത്ര, സഹോദര ബന്ധങ്ങളുടെയും കഥയാണ്‌. ആ ബന്ധം എങ്ങനെ മനോരമ എന്ന പത്ര ഭീമന്റേയും, കോട്ടയത്തിന്റെയും, രാഷ്ട്രീയ കേരളത്തിന്റെയും ചരിത്രമായി പരിണമിക്കുന്നു എന്നത് ആ രചനയുടെ കൌശലം തന്നെ. ഇതില്‍ സമ്പത്തിന്റെ പാരമ്യം കാണാം, ദാരിദ്ര്യത്തിന്റെയും. സന്തോഷങ്ങള്‍ക്കൊപ്പം തന്നെ നീറുന്ന വേദനകളും കാണാം. സര്‍ സിപി ചവിട്ടി മെതിച്ച ഒരു പ്രസ്ഥാനത്തെ കാണാം, ഭാരതത്തിന്റെ അഭിമാനവും അഹങ്കാരവുമായി മാറിയ അതെ പ്രസ്ഥാനത്തെയും.

എളിമയുടെ പുസ്തകം എന്ന് എട്ടാമത്തെ മോതിരത്തെ വിശേഷിപ്പിച്ചത്‌ വെറുതെയല്ല. മനോരമയെ ഇന്നത്തെ മനോരമയാക്കാന്‍ ചുക്കാന്‍ പിടിച്ചത്‌ കെ.എം. മാത്യു എന്ന വ്യക്തിയുടെ ദീര്‍ഖവീക്ഷണമാണ് എന്നത് നിസ്തര്‍ക്കമാണ്. കോട്ടയത്തിനു ലോകഭൂപടത്തില്‍ സ്ഥാനം ഉണ്ടെങ്കില്‍ അതിന്റെ അമരക്കാരനും കെ എം മാത്യു തന്നെ. പക്ഷെ അത്തരമൊരു ചിത്രം ഈ പുസ്തകം വായിച്ചാല്‍ നമുക്ക്‌ ലഭിക്കില്ല. കണ്ടത്തില്‍ വര്‍ഗീസ്‌ മാപ്പിള പാകിയ വിത്ത്‌..വെള്ളമൊഴിച്ച് മുളപ്പിച്ച മാമ്മന്‍ മാപ്പിള. വീണു പോയ വന്മരം ജീവിതം കൊണ്ട് വലിച്ച് കെട്ടിയ ജ്യെഷ്ടസഹോദരന്‍ ഉണ്ണൂണിച്ചായന്‍. എം.ആര്‍.എഫ് എന്ന മഹാപ്രസ്ഥാനത്തിലൂടെ മനോരമയുടെ വളര്‍ച്ചക്ക് അടിത്തറ പാകിയ അനിയന്‍ ബേബി. മനോരമക്ക് സൈബര്‍ ലോകത്തും, ചാനല്‍ മാധ്യമ രംഗത്തും പുതുമുഖം നല്‍കിയ മക്കള്‍, കൊച്ചുമക്കള്‍. ഇതിനിടയില്‍ താന്‍ എന്തെങ്കിലും ചെയ്തു എന്നൊരു അവകാശവാദം കണ്ടെത്താന്‍ കഴിയാത്തത്‌ അങ്ങനെയൊന്ന് ഇല്ലാത്തതുകൊണ്ടല്ല, മനസ്സിന്റെ വലുപ്പം കൊണ്ട് തന്നെ.

ഒന്നുമില്ലായ്മയില്‍ നിന്ന് വീണ്ടും ഉയിര്‍ത്ത്‌ പൊങ്ങിയ മനോരമയുടെ മണ്ണില്‍ നിന്ന് വിണ്ണിലെക്കുള്ള യാത്ര റോബിന്‍ ശര്‍മ്മയെയും, ശിവ് ഖേരയെയും തോല്‍പ്പിക്കുന്ന മാനേജ്മെന്‍റ് എഴുത്തു പാടവത്തോടെ അച്ചായന്‍ എഴുതി വയ്ക്കുന്നു. സ്വന്തം ചേട്ടന് വേണ്ടി ഒരു അദ്ധ്യായം മാറ്റി വയ്ക്കുന്ന അതെ മനസ്സോടെ പ്രസ്സ് നന്നാക്കുന്ന രാഘവന് വേണ്ടിയും അദ്ധ്യായം ഒന്ന് മാറ്റി വയ്ക്കുന്നത് മഹാമാനസ്ക്കതയല്ല. മനോരമയെ മനോരമയാക്കുന്ന തൊഴില്‍ സംസ്കാരം കൊണ്ട് മാത്രമാണ്. മനോരമയുടെ വളര്‍ച്ചയുടെ ക്രെഡിറ്റുകള്‍ മുഴുവന്‍ എഡിറ്റര്‍മാര്‍ക്കും തൊഴിലാളികള്‍ക്കുമായി വീതിച്ച് നല്‍കി അച്ചായന്‍ ഒരു പത്രം ഉടമ മാത്രമായി ഒതുങ്ങി നില്‍ക്കുന്നു. പത്രം എജെന്റുമാരെ വരെ പേരെടുത്ത് നന്ദി പറയുമ്പോള്‍ ഉള്ളിലേക്ക് വളര്‍ന്നു പന്തലിച്ച് നില്‍ക്കുന്ന കെ.എം മാത്യു എന്ന മഹാവൃക്ഷത്തെ നാം അറിയാതെ നമിച്ച്പോകുന്നു. കട്ടകള്‍ പെറുക്കി വച്ച് പത്രം പ്രിന്‍റ് ചെയ്ത കാലത്ത് നിന്ന് മണിക്കൂറില്‍ പത്തു ലക്ഷം കോപി പ്രിന്‍റ് ചെയ്യാവുന്ന സാഹചര്യത്തിലെക്കുള്ള യാത്ര ഒരു ബിസിനെസ്സ്‌ ത്രില്ലെര്‍ വായിക്കും പോലെ രസകരമാണ്.

തലേന്ന് കോഴിക്കോട്ട് നടന്ന സന്തോഷ്‌ ട്രോഫിയുടെ ചിത്രങ്ങള്‍ പിറ്റേന്ന് പത്രത്തില്‍ വരുത്താന്‍ കാറില്‍ ഒരു മൊബൈല്‍ ഡാര്‍ക്ക്‌ റൂം ഫിലിം വാഷിംഗ് യൂണിറ്റുമായി കോഴിക്കോട് കോട്ടയം ഓടിയെത്തിയ കഥ. തലേന്നത്തെ ചിത്രം പിറ്റേന്ന് തന്നെ പത്രത്തില്‍ കണ്ടു അത്ഭുതപ്പെട്ട ജനങ്ങള്‍. ദിവസത്തില്‍ പത്തു തവണ ഫേസ്ബുക്ക് പ്രൊഫൈല്‍ പിക്ചര്‍ മാറ്റുന്ന നമുക്ക്‌ അതൊരു ചിരിക്ക് വകയാണ്..അല്ലെ?

നാളെ പത്രം ഇറക്കാനുള്ള ന്യൂസ്‌ പ്രിന്‍റ് എടുക്കാന്‍ കെട്ടിവയ്ക്കേണ്ട പണമില്ലാതെ മരത്തണലില്‍ വിഷമിച്ചു നില്‍ക്കുന്ന ചേട്ടന്‍ ഉണ്ണൂണിച്ചായന്റെ ചിത്രം പലതവണ ഇതില്‍ വരച്ച് കാട്ടുന്നുണ്ട്. കാര്യമായ പ്രതിസന്ധികള്‍ ഉള്ളപ്പോള്‍ ഒരുകൂട് മെഴുകുതിരിയുമായി ചാപ്പലില്‍ പോയി ഉള്ളുരുകി പ്രാര്‍ഥിക്കുന്ന അമ്മച്ചി. ഒരു കുടുംബത്തിന്റെ കഥ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തന്നെയായി മാറുന്ന വിസ്മയം ഈ പുസ്തകത്തിലൂടെ നമുക്ക്‌ അനുഭവിക്കാം.

“മനോരമ” എതിര്‍പ്പുകളില്‍ നിന്ന് എതിര്‍പ്പുകളിലെക്കായിരുന്നു യാത്ര മുഴുവന്‍. ഇപ്പോഴും അതെ. വ്യക്തമായ രാഷ്ട്രീയ നിലപാടുകള്‍ അനുസരിച്ച് മാത്രം വാര്‍ത്തകള്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്ന ബൂര്‍ഷ്വാ പത്രം. കുത്തക പത്രം. റബ്ബര്‍ പത്രം. കമ്യൂണിസ്റ്റ്‌ വിരുദ്ധത. കോണ്‍ഗ്രസിനോട് സ്വീകരിക്കുന്ന മൃദു സമീപനം. നിലപാടുകള്‍ എല്ലാം വിശദീകരിക്കുന്നു അദ്ദേഹം. ഒന്നില്‍ നിന്നും ഒഴിഞ്ഞു മാറുന്നില്ല.

ഇതൊക്കെയാണ് മനോരമ. ഇത് തന്നെയാവും നാളെയും മനോരമ.എത്രയൊക്കെ തെറി പറഞ്ഞാലും മലയാളിക്ക്‌ മനോരമയില്ലാതെ പറ്റില്ല. അതാണ്‌ കണക്കുകള്‍ നമുക്ക്‌ പറഞ്ഞു തരുന്നത്. തൊട്ടടുത്ത പത്രത്തിന് ചിന്തിക്കാനാവാത്ത നിലയില്‍ മുന്നേ ഓടുകയാണ് ഇവര്‍. നിലപാടുകള്‍ എല്ലാം അറിഞ്ഞു കൊണ്ട് മലയാളികളിലെ നാല്‍പ്പത്‌ ശതമാനത്തിനടുത്ത് ഇവര്‍ക്കൊപ്പം നില്‍ക്കുന്നു.എന്താവാം കാരണം? ആവോ.. ഗുരുത്വം എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഈ പുസ്തകം വായിച്ചപ്പോള്‍ മുതല്‍.

അഴീകോട് കണ്ടത്തില്‍ വര്‍ഗീസ്‌ മാപ്പിള സ്മാരക പ്രഭാഷണത്തില്‍ പറഞ്ഞത്‌ പോലെ.

“മനോരമയുടെ വളര്‍ച്ചയുടെ കാരണം നല്ല നിലത്ത് വിത്തിറക്കി എന്നത് തന്നെയാണ്. ഇത്ര ഫലഭൂയിഷ്ടമായ ‘കണ്ടം’ കേരളത്തില്‍ വേറെ ഇല്ല.”

അച്ചായന് നന്ദി...ഇത്തരം ഒരു വായനാനുഭവത്തിന്.

മനോരമ ഇനിയും ഉയരങ്ങള്‍ കീഴടക്കട്ടെ. ആ വെട്ടം കെട്ടുപോവാതിരിക്കട്ടെ.

Monday, 4 July 2011

ഒരു യാത്രയുടെ സുഭാഷിതങ്ങള്‍


5 am മങ്കമ്പ്, ആലപ്പുഴ

എന്റെ കുഞ്ഞേ..സൂക്ഷിച്ചും കണ്ടും പോണേ..കാലങ്കെട്ട കാലമാ. ട്രെയിനില്‍ നോക്കീം കണ്ടും...റോഡില്‍ എറമ്പ് കണ്ട്...മാല സൂക്ഷിച്ച്..

എന്നും വൈകിട്ട് കൊന്ത ചെല്ലാന്‍ മറക്കേണ്ട...തിരുഹൃദയത്തിന്റെ നൊവേന നിയോഗം വച്ച് (അങ്ങനെ അങ്ങനെ അങ്ങനെ...)

-മമ്മി

വേഗം ഇറങ്ങിക്കോ, ഒറ്റയ്ക്ക് പോകണ്ട. കൈയ്യീ ടോര്‍ച്ചില്ലല്ലോ. ഇന്നലേം കണ്ടു,റോഡ്‌ മുറിച്ച് ഇഴഞ്ഞു പോകുന്നത്. നിന്റെ ബോധമില്ലാത്ത നടപ്പിന്...

- ഡാഡി

5.10 am മങ്കമ്പ്ബ്ലോക്ക്‌ ജങ്ഷന്‍

ഫസ്റ്റ് ബസ്സ്‌ പത്ത്‌ മിനിറ്റ് മുന്നേ വരണ്ടതാ. ഇന്നിനി പൊലയാടികള് നിര്‍ത്തിയാ പറയാം നിര്‍ത്തീന്ന്‍.മോന് ധന്‍ബാദ് പിടിക്കാനാണോ? ആറുമണിക്ക് അല്ലെ?...ഇനി വല്യ പണിയാ..

- രാജു (കൊല്ലത്ത്‌ മണ്ണ് വാരല്‍ തൊഴിലാളി)

5.20 am ചങ്ങനാശേരി-ആലപ്പുഴ ഓര്‍ഡിനറി

ഇതിലും വല്യ നോട്ട് വല്ലോമുണ്ടോ കയ്യില്? രാവിലെ ഓരോന്ന്...ഇതിനിപ്പം ഞാനെവിടുന്നു ബാക്കി തരാനാ? സ്റ്റേഷന്‍ എത്തട്ടെ. ഒള്ളത് പെറുക്കി തരാം.

- പ്രദീപ്‌ (KSRTC കണ്ടക്ടര്‍, ആലപ്പുഴ ഡിപ്പോ)

5.45 am ആലപ്പുഴ KSRTC ഓട്ടോ സ്റ്റാന്റ്‌

വെറുതെ എന്റെ കുഞ്ഞ് നിന്ന് സമയം കളയണ്ട. പകല് തന്നെ ഇപ്പൊ നാപ്പത്‌ രൂപയാ സ്റ്റേഷന്‍ വരെ. അമ്പത്‌ രൂപ അത്രേയൊള്ളൂ. ഉരുട്ടിക്കൊണ്ട് നടക്കാനൊള്ള മൊടക്ക് നിങ്ങക്കറിയത്തില്ല. എന്തേലും പറഞ്ഞാല്‍ ഓട്ടോക്കാരെല്ലാം മോശക്കാരാണല്ലോ

- ബിജു (‘ഉണ്ണിക്കണ്ണന്‍’ ഓട്ടോയുടെ ഡ്രൈവര്‍)

5.55 am ആലപ്പുഴ റെയില്‍വേ സ്റ്റേഷന്‍

ഹല്ലോ, ക്യൂവില് കേറി നില്‍ക്കണം മിസ്ടര്‍. ഞങ്ങളും ടിക്കറ്റ്‌ എടുക്കാന്‍ തന്നെയാ ഇവിടെ കുത്തിപ്പിടിച്ച് നിക്കുന്നെ. മനുഷ്യന്റെ ക്ഷമയ്ക്കൊക്കെ...ശെടാ.

- രാധാകൃഷ്ണന്‍ ( മെഡിക്കല്‍ റെപ്, സിപ്ലാ)

5.58 am ആലപ്പുഴ റെയില്‍വേ സ്റ്റേഷന്‍ പ്ലാട്ഫോം ടെലിവിഷന്‍

കൊല്ലം സുപ്രീം സ്വര്‍ണമെങ്കില്‍...കള്ളന്മാരോ കെട്ടുകെട്ടും

( ചിങ്ങമാസം വന്നു ചേര്‍ന്നാല്‍...എന്ന ഈണത്തില്‍ )

- റിമി ടോമി (ഗായിക)

6.05 am ആലപ്പുഴയ്ക്കും ചെര്‍ത്തലക്കും മദ്ധ്യേ (ധന്‍ബാദ് എക്സ്പ്രസ്സ്‌)

മോനെ..ഇതിപ്പം ഈ ട്രെയിന്‍ എപ്പോ ഏറണാകുളമെത്തും? ഈ സൗത്ത്‌ സ്റ്റേഷന്‍ അല്ലെ ഏറണാകുളം ജങ്ങ്ഷന്‍? എനിക്ക് ലിസ്സീലാ പോകേണ്ടേ..ആശൂത്രിയെ. അതിപ്പം എവിടെറങ്ങുന്നതാ ലാഭം?

- ഗോപി (75 വയസ്സ്, നെടുമുടി സ്വദേശം, പഴയ ഒരു വള്ളം കെട്ടല്‍ തൊഴിലാളി)

7.15 am ഏറണാകുളം സൗത്ത്‌ സ്റ്റേഷന്‍

സുകുമാരന്‍സാറ് വണ്ടീലൊണ്ടാരുന്നോ? സാറിനെ ഞാനൊന്ന് വന്ന് കാണാന്‍ ഇരിക്കുവാരുന്നു..ഏയ് ഒന്നുമില്ല. നമ്മടെ പോസഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ കാര്യം തന്നെ. ഞാന്‍ ഉച്ചക്ക് മുമ്പങ്ങോട്ടെറങ്ങാം. വൈകിട്ടിതേല്‍ തന്നെ കാണില്ലേ?

- കൃഷ്ണകുമാര്‍ (PNB ക്ലാര്‍ക്ക്)

ഹൈബി ഈഡനെ വിജയിപ്പിക്കുക

- സ്റ്റേഷന്‍റെ മുന്നിലെ മതിലില്‍ കണ്ടത്‌

7.50 am ആലുവ

അതിപ്പം ഒന്നുമില്ല..മാണി സാറിന് നഷ്ടമേ വന്നിട്ടുള്ളൂ. ജോസഫ്‌ വന്ന് കേറിയാലും ഇല്ലേലും രണ്ട് കസേര ഏതായാലും പുള്ളിക്കാ. എന്ത് വേണ്ടി? പീസീ ജോര്‍ജ്ജിനെ പിടിച്ചിരുത്തെണ്ട കസേരേല് ഇപ്പം ദേ ജോസഫിരുന്നു. എല്ലാടത്തും കിട്ടണ്ട പണി മുഴുവന്‍ വാങ്ങിച്ച് കൂട്ടുകേം ചെയ്തു.

- ജോയി പഴവീടന്‍ (ഒരു ഖദര്‍ധാരി)

8.00 am അങ്കമാലി

ചില്ലറ കളിയൊന്നല്ല. തൊണ്ണൂറായിരം കോടി രൂപയെ. പരിശോധിക്കാന്‍ കേറിയവമ്മാര് സ്വര്‍ണനാരൊരെണ്ണം ചുരുട്ടി പോക്കറ്റിലിട്ടാല്‍ അറിയോ?..ഏത്‌? ഇതിപ്പം അറയില് പൂട്ടി വെച്ചത് കൊണ്ടറിഞ്ഞു. ഈ പള്ളിയും പള്ളിക്കൂടങ്ങളുമായിട്ടു ക്രിസ്ത്യാനികക്ക് എത്ര ഒണ്ടെന്നാര്‍ക്കറിയാം?

- ടോമിച്ചന്‍ (എക്സ് ഗള്‍ഫ്‌)

8.30am തൃശ്ശൂര്‍

ഇനി ഇവനെന്റെ നെഞ്ചത്തോട്ട് നോക്കിയാല്‍ കണ്ണ് ഞാന്‍ കുത്തിപ്പൊട്ടിക്കും നോക്കിക്കോ.(ആത്മഗതം)

- കാണാന്‍ കൊള്ളാവുന്ന ഒരു പെണ്ണ് (പ്രിയ എന്നോ മറ്റോ പേര്, ID കാര്‍ഡില്‍ കണ്ണ് പിടിക്കുന്നില്ല)

8.50 am ഷൊര്‍ണ്ണൂര്‍ അടുത്ത് എവിടെയോ..

തീര്‍ന്നില്ലേ നിന്റെയൊക്കെ കഴ? ട്രെയിനോ? ബോംബയോ? മാര്‍ച്ച് പന്ത്രണ്ടോ?എന്തായി? കാസനോവയൊന്നു വന്നോട്ടെ..സകലമാന ചെറ്റകളും കാണാന്‍ അങ്ങ് വന്നേക്കണം. ക്രിസ്ത്യന്‍ ബ്രദേഴ്സും ചൈനടൗണും കണ്ടോടെ കാശ് വാരുന്നത്.

- അനൂപ്‌ (തൃശൂര്‍ ഗവ. പൊളി വിദ്യാര്‍ത്ഥി)

അതെയതെ പെരുത്ത രണ്ട് പടങ്ങള്. ഈ വര്‍ഷം അവാര്‍ഡ്‌ പരിപാടീലൊന്നും കണ്ടില്ലല്ലോ ആ ലാല്‍ മഹാനെ? എല്ലാം പ്രാഞ്ചി വാരിക്കൊണ്ട് പോയില്ലേ?

- ജീവന്‍ (തൃശൂര്‍ ഗവ. പൊളി വിദ്യാര്‍ത്ഥി)

9.15 am ഷോര്‍ണൂര്‍

ലേഡി ഷാറ്റ്..താന്‍ ഷോര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ കണ്ടിട്ടുണ്ടോ? അന്തമില്ലാതെ നിരന്നു കിടക്കുന്ന തീവണ്ടികള്‍ കാണുമ്പോള്‍ ഉണ്ടാകുന്ന വികാരം എന്താണ്? അത്ഭുതം. അല്ലാതെ പിന്നെന്ത്?

- ചാത്തു (വി കെ എന്നിന്റെ പിതാമഹന്‍ നോവലില്‍)

10.15 am ലക്കിടി

കവിയുടെ കാല്‍പ്പാടുകള്‍ തെളിഞ്ഞുകാണാം ഇപ്പോഴും. വന്ന വരവും ചെന്ന ചെലവും ഉള്ളില്‍ കാവ്യോപാസനയുമായി ദാ..ദൂരെ അവിടെ.

10.45 am പാലക്കാട്‌ ജങ്ങ്ഷന്‍ സ്റ്റേഷന്‍

ഇവിടെറങ്ങി ബസ്സിനു പോകും ല്ലേ? ശെരിയെന്നാല്‍..കാണാം എവിടെങ്കിലും വച്ച്. പേര് പറഞ്ഞില്ല?

- ഒരാള്‍ (പേരൊഴികെ ആകാശത്തിനു കീഴില്‍ എല്ലാം സംസാരിച്ചു ഞങ്ങള്‍)

10.50 am ഒലവക്കോട്‌ ഹോട്ടല്‍ ക്രൌണ്‍

പൊറോട്ടായ്ക്ക് കൂടെ..ബീഫ്‌ ചിക്കന്‍ മുട്ട വെജ്കുറുമ..അവിടെ കുടിക്കാന്‍?

- മോഹനന്‍ ( ക്രൌണ്‍ ഹോട്ടലിന്റെ തലപ്പാവ്)

11.30 am പാലക്കാട്‌ ബസ്‌ സ്റ്റാന്റ്‌

ഹലോ..പാലക്കാട്‌ ചെന്നൊ? നീയെന്താ ഇതുവരെ വിളിക്കാഞ്ഞേ? എന്നും വൈകിട്ട് കൊന്ത ചെല്ലാന്‍ മറക്കേണ്ട...തിരുഹൃദയത്തിന്റെ നൊവേന നിയോഗം വച്ച് (അങ്ങനെ അങ്ങനെ അങ്ങനെ...)

-മമ്മി

ഞാന്‍ ചെവി തുറക്കുന്നു..ഐപ്പോഡ് വലിച്ചെറിയുന്നു...

കഥയ മമ കഥയ മമ

Thursday, 23 June 2011

'ഉണ്ട' മധുരത്തിന് നന്ദി..പാപ്പച്ചന് സ്നേഹപൂര്‍വ്വം.

ജീവിച്ച്-മരിച്ചവര്‍ എന്ന് ടാഗ് ചെയ്യാന്‍ മനസ്സനുവദിക്കാത്ത ഒരുപിടി ആളുകള്‍ എനിക്കുണ്ട്. അവരില്‍ മുന്പ്ന്‍ ചിലപ്പോള്‍ ബഷീറാവും. “വൈക്കം മുഹമ്മദ്‌ ബഷീര്‍ അന്തരിച്ചു” എന്ന വാര്‍ത്തയിലൂടെയാണ് ആദ്യമായി ഞാന്‍ ബേപ്പൂര്‍ സുല്ത്താനിലെക്കും പിന്നീട് മലയാളം വായനാലോകത്തെക്കും എത്തിപ്പെട്ടത്. അതുകൊണ്ട് തന്നെ മാങ്കോസ്റ്റിന്‍ മാവിന്ചു‍വട്ടില്‍ “സോജാ രാജകുമാരി...” കേട്ട് കിടക്കുന്ന ബഷീറും, 221B ബേക്കര്‍ സ്ട്രീറ്റില്‍ പൈപ്പും തലയും പുകച്ചിരിക്കുന്ന ഹോംസും തമ്മില്‍ എനിക്ക് വ്യത്യാസം കാര്യമായി ഇല്ല. ജോണ്‍ അബ്രഹാം, പവിത്രന്‍, പി കുഞ്ഞിരാമന്‍ നായര്‍ അങ്ങനെ പലരെയും കഥാപാത്രങ്ങളായി മാത്രമേ എന്റെ ഉപബോധമനസ് സ്വീകരിക്കൂ. ഓര്‍മ്മക്കുറിപ്പുകള്‍, ആത്മകഥകള്‍ തുടങ്ങിയവയോടുള്ള ഒരു സൈഡ്-വലിവ് മൂലം ഉള്ളില്‍ നിറഞ്ഞവരാണ് മേല്പപറഞ്ഞവരൊക്കെ. പക്ഷെ പാപ്പച്ചന്‍ എന്ന കഥാപാത്രം വന്ന വഴി വേറെയാണ്. ബൂലോഗത്തില്‍ ഒരു കാക്കത്തൊള്ളായിരം ഓര്മ്മ്ക്കുറിപ്പുകള്‍ വഴി മുന്പ് പറഞ്ഞവരൊക്കെയും ഇപ്പോഴും ആരാധകരെ ഉണ്ടാക്കുമ്പോള്‍ പാപ്പച്ചനെ അറിയണമെങ്കില്‍
പുളിങ്കുന്ന് വരെ നേരിട്ട് ചെന്നെ പറ്റൂ. കാരണം നെറ്റ് വഴി വാക്കുകളല്ലേ പങ്ക് വയ്ക്കാന്‍ പറ്റൂ..പാപ്പച്ചന്റുണ്ട പറ്റില്ലല്ലോ.


മധുരക്കൊതി ഇത്തിരി മേലെയാണെനിക്ക് - പണ്ടും ഇന്നും. “ഇവിടെ മധുരം കൂട്ടി കടുപ്പം കൂട്ടി അല്ലെ ചായ?...പറഞ്ഞിട്ടുണ്ട്..” പരിചയമുള്ള ഹോട്ടലുകളിലൊക്കെ കേള്‍ക്കാറുള്ള ഈ ഡയലോഗ് എന്റെ മധുരക്കൊതിക്ക് ഒരു പുതിയ സാക്ഷ്യം. ഒരുകുറ്റി പുട്ടിന് എടങ്ങഴി പഞ്ചസാര കുത്തിവാരി
എടുക്കുമ്പോള്‍ ഒരു സംശയം; ഈ കൊതി പൊടിക്ക് കൂടുന്നുണ്ടോ എന്ന്. പറയാന്‍ വന്നത് സ്കൂള്‍ കുട്ടിക്കാലത്തെ മധുരങ്ങളാണ്. മിട്ടായിക്കൊതിയുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികളായി റൂട്ട്-കനാല്‍ ചെയ്ത നാല് അണപ്പല്ലുകള്‍ ഇപ്പോഴും കൊമ സ്റ്റേറ്റില്‍ വായിലുണ്ട്. ‘മിട്ടായി ഓര്‍മ്മകളില്‍’ ആദ്യം നിറയുന്ന നിറം പച്ചയും ഓറഞ്ചും. പച്ച ഉടുപ്പിട്ട പാരീസ് മിട്ടായിയും, ന്യൂട്രിന്റെ ഓറഞ്ചുമിട്ടായിയും. ഒന്നിന് ഇരുപത്തഞ്ചു പൈസ വില. പച്ചവേഷം പിന്നീട് മഞ്ഞക്ക് വഴിമാറി ലാക്ടോ കിംഗ്‌ പിറന്നത് പിന്നെയും കുറെ കഴിഞ്ഞാവണം. പോപ്പിന്സും, കുക്കീസും കോഫീ ബൈറ്റും മാങ്കോ ബൈറ്റും ഒക്കെ വാണ ആ ബാല്യത്തിന്റെ മധുരലോകത്തെ വെട്ടിപ്പിടിക്കാന്‍ ടാറ്റൂവും, മറ്റു കിടുതാപ്പുകളുമായി വന്ന ബബിള്ഗമുകള്‍ എന്നെയും ചപലനാക്കി എന്നത് മറ്റൊരോര്‍മ്മ.

സ്കൂള്‍ ബസ്സിലെ യുദ്ധത്തിന്റെ ഇടവേളകളിലെപ്പോഴോ പുളിങ്കുന്ന്കാരന്‍ റോജനാണ് ഈ അഞ്ചാം ക്ലാസ്സുകാരന് ഒരു വിശിഷ്ഠമധുരം തന്നത്. നേര്‍ത്ത പ്ലാസ്ടിക്ക് കൂടില്‍ പൊതിഞ്ഞ ഒരു ഒരു കറുത്ത സാധനം. ആ പ്രായത്തില്‍ സ്നേഹത്തോടെ തരുന്നതെല്ലാം തിന്നാന്‍ പറ്റില്ലല്ലോ. പോരാഞ്ഞ് ചേമ്പില തിന്നാല്‍ നല്ല രുചിയാണെന്ന് പറഞ്ഞുപറ്റിച്ച് രണ്ടു ദിവസം അണ്ണാക്ക് ചൊറിഞ്ഞത്തിന്റെ ഒരു അനുഭവവും ഉണ്ട്. മൂന്നെണ്ണത്തില്‍ ഒന്നെടുത്ത് അവന്‍ വായിലിട്ടപ്പോളാണ് ഒന്ന് പരീക്ഷിക്കാം എന്ന് മനസ്സില്‍ ഉറച്ചത്. പൊളിച്ച് വായിലിട്ടു, ഞാനും ഒരെണ്ണം.

ആഹാ..മധുരത്തിന്റെ അവസാനവാക്ക്..ശര്‍ക്കരയില്‍ തീര്‍ത്ത കവിത. എങ്ങനെ ഒന്ന് പറഞ്ഞു ഫലിപ്പിക്കും?
മധുരം പെരുത്തപ്പോള്‍ പീസ് പടത്തിലെ ചേച്ചിമാരെ പോലെ ശീല്ക്കാ രം മൂന്നാലെണ്ണം ഞാനറിയാതെ പൊഴിഞ്ഞു എന്ന് പറഞ്ഞാല്‍ കഴിഞ്ഞല്ലോ. ( നല്ല ഭക്ഷണം കഴിക്കുമ്പോള്‍ കിട്ടുന്ന
നിര്‍വൃതിയെ രതിമൂര്‍ച്ച്ചയോടു ഉപമിച്ച സി വി ബാലകൃഷ്ണന് ഒരു സല്യൂട്ട്. )


എന്റെ ആദ്യാനുരാഗം പിടിച്ച് പറ്റിയ കറുമ്പിയെ എന്ത് വിളിക്കണം എന്ന്
വിഷമിച്ചപ്പോള്‍ റോജനാണ് പറഞ്ഞത്..
“ഇതാണ് പാപ്പച്ചന്റുണ്ട!”
എത്ര മനോഹരമായ പേര്. പാപ്പച്ചന്റുണ്ട!

പേര് സൂചിപ്പിക്കും പോലെ പാപ്പച്ചനാണ് ഈ കാവ്യത്തിന്റെ കര്‍ത്താവ്. ഇതിന്റെ പാചകവിധി ഒന്നും ചോദിച്ച് എന്നെ ബുദ്ധിമുട്ടിക്കരുത്. അതില്‍ ശര്‍ക്കര ഉണ്ട് എന്നല്ലാതെ മറ്റൊന്നും അറിയില്ല. പുളിങ്കുന്നില്‍ വച്ച് വായിലിട്ടാല്‍ ചങ്ങനാശേരി വരെ അത് തീര്‍ത്ത് അലിയാതെ കിടക്കുമെന്നും.
അതായത്‌ ഏകദേശം അരമണിക്കൂര്‍. കുറഞ്ഞചിലവില്‍ കൂടുതല്‍ നേരം മധുരിക്കുക എന്നതാണല്ലോ ബാല്യത്തിന്റെ ഒരു എക്കണോമിക്സ്‌..ഏത്‌? ചങ്ങനാശ്ശേരിയിലാകെ പാപ്പച്ചന്റുണ്ടക്ക് ബ്രാന്‍ഡ്‌ അംബാസഡര്‍ ആയി ഞാന്‍ മാറുകയായിരുന്നു. CMI അച്ചന്മാരുടെ ഇങ്ക്രീശ് സ്കൂളിന് അണ്‍-ഹൈജീനിക്ക്‌ ആയ പാപ്പച്ചന്റുണ്ട റിസ്ക്കെടുത്ത് കടത്തി വിതരണം ചെയ്ത് റോജനും ഞാനും
ക്ലാസ്സിലെ കുട്ടികള്‍ക്ക് ‌ മുന്പില്‍ താരാദാസും ജാക്കിയുമായി മാറുകയായിരുന്നു.

ഈ അമൂല്യമധുരം ഉരുട്ടിത്തരുന്ന പാപ്പച്ചന്‍ എന്റെ ഹീറോയായി മാറിയാല്‍ അതില്‍ അത്ഭുതം വേണ്ടല്ലോ. ഇന്നും ഇന്നലെയും വിപണിയിലിറങ്ങിയ സാധനമല്ല ഇതെന്നതായിരുന്നു ആദ്യ അറിവ്. പാപ്പച്ചന്‍ പുളിങ്കുന്ന് സ്കൂളിന്റെ അരികിലെവിടെയോ ഇരുന്നു പിള്ളേരെ മധുരമൂട്ടാന്‍ തുടങ്ങിയിട്ട്
ദശാബ്ദങ്ങള്‍ ഏറെയായി കഴിഞ്ഞിരുന്നു അപ്പോഴേ. പ്രായത്തില്‍ ഏറെ മുതിര്‍ന്ന പലര്ക്കും പാപ്പച്ചന്റുണ്ട ഏറെ പരിചിതമായിരുന്നു. ഉണ്ടക്ക് പണ്ട് “പോത്തണ്ടി മുട്ടായി” എന്നൊരു പേരും നിലനിന്നതായി ചരിത്രവിദഗ്ദ്ധര്‍ പറയുന്നു. ആ ദുഷ്പേര് മാറ്റാനാണ് പാപ്പച്ചന്‍ ഉണ്ടയുടെ
രൂപം ഇപ്പോള്‍ കാണുംപടി ആക്കിയത് എന്നൊരു ഐതീഹ്യവും നിലനില്ക്കുന്നുണ്ട്.

“പാപ്പച്ചന്‍ ശര്‍ക്കര കുഴക്കുമ്പോള്‍ മഴ പോലെ വിയര്‍പ്പു പൊഴിയും. ആ
വിയര്‍പ്പ് കൂട്ടിക്കൊഴയ്ക്കുന്നത് കൊണ്ടാ പാപ്പച്ചന്റുണ്ടക്ക് വേറൊരു
രുചി”
“ഒരിക്കല്‍ പാപ്പച്ചന്റെ ഉണ്ട ഭരണിയില്‍ ഒരെലി ചത്ത് കെടന്നു”
ആരോപണങ്ങള്ക്കൊന്നും എന്റെ വായിലെ ജലസംഭരണി വറ്റിക്കാന്‍ കഴിഞ്ഞില്ല.
പാപ്പച്ചന്റുണ്ട എന്ന വിചിത്രനാമം പാപ്പച്ചനെ പണ്ടത്ര രസിപ്പിച്ചിട്ടില്ല
എന്ന് കേട്ടിട്ടുണ്ട്.
“പാപ്പച്ചോ...രണ്ട് പാപ്പച്ചന്റുണ്ട” എന്ന് ഓര്‍ഡര്‍ ചെയ്ത പയ്യനെ
കലിപ്പിച്ച് ഒന്നു നോക്കി..
“വാടാ...വന്നു പറിച്ചെടുത്തോടാ..” എന്ന് ചീറിയ കഥ കൌമാരത്തെ കൊറേ ചിരിപ്പിച്ചതാണ്.
ആ കൈകളില്‍ കിടന്നുരുണ്ട് രൂപം വെച്ച ഉണ്ടകള്‍ പലത് രുചിച്ച്
തിന്നിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും പാപ്പച്ചന്റെ കൈകൊണ്ട് വാങ്ങി
ഞാന്‍ അത് തിന്നിട്ടില്ല. നേരില്‍ ചെന്ന് ഉണ്ട വാങ്ങേണ്ടി വന്നിട്ടില്ല എന്ത് തന്നെ കാരണം. ആദ്യം റോജനില്‍ നിന്നും പിന്നീട് പുളിങ്കുന്ന് സ്കൂളിലെ പിള്ളേരുടെ കൈയില്‍ നിന്നും മാത്രമാണ് അത് എന്റെ കൈയില്‍ എത്തിയിട്ടുള്ളത്‌. പിന്നീടെപ്പോഴോ ഇത് വരെ കണ്ടിട്ടില്ലാത്ത പാപ്പച്ചന്റെ രൂപം മനസ്സില്‍ ഞാന്‍ വരച്ച് വച്ചു. ഒരു എഴുപത് വയസ്സില്‍ ഒത്ത ശരീരത്തോടെ ഒരാള്‍, ഇത്തിരി കറുത്തിട്ടാണ്, മുഖത്ത് ഒരു ചെറിയ ചിരി, അധികം സംസാരമില്ല. അങ്ങനെ വ്യക്തമായ ഒരു മുഖം ഞാന്‍ പാപ്പച്ചന് നല്കി്. ഒരു ജീവിത കഥയും. പല തലമുറകള്ക്ക് മധുരം നല്കി് മധുരം നല്കിച അത്ര മധുരിക്കാത്ത ഒരു ജീവിതം നയിക്കുന്ന ഒരാള്‍. ജീവിതസാഹചര്യങ്ങള്‍ അദ്ദേഹത്തെക്കൊണ്ട് കണ്ടുപിടിപ്പിച്ച ഒരു മധുരക്കൂട്ട്. ഒരു എം.ടി ലൈനില്‍ പോകുന്ന ഒരു ജീവിതം. ജീവിച്ചിരിക്കുന്ന പാപ്പച്ചനുമായി എന്റെ മനസ്സിലെ പാപ്പച്ചന് പുലബന്ധമില്ല എന്നതുറപ്പ്. എങ്കിലും അതാണ്‌ ‘എന്റെ’ പാപ്പച്ചന്‍.

ലോകം വരച്ച പാപ്പച്ചനുമായി ഇടപെടേണ്ടി വന്ന അവസരങ്ങളൊക്കെ മനപ്പൂര്‍വ്വം ഞാന്‍ ഒഴിവാക്കുകയായിരുന്നു. പുളിങ്കുന്ന് സ്കൂളില്‍ പിന്നീട് പ്ലസ്‌ടു പഠിക്കാന്‍ ചേര്‍ന്ന ആദ്യ ദിവസങ്ങളിലൊന്നില്‍ ആ കട ഞാന്‍ കണ്ടു. പള്ളിക്കനാലിലെക്ക് ഇറങ്ങിക്കിടക്കുന്ന ഒരു കൊച്ച് കെട്ടിടം. മുന്നില്‍ നിരത്തിവച്ചിരിക്കുന്ന മൂന്നാല് ചില്ല് ഭരണികള്‍ കടന്ന് പകല്‍ വെട്ടം
കടന്ന് വരാന്‍ ഭയക്കുന്നത് പോലെ. ഉള്ളില്‍ കെട്ടിക്കിടക്കുന്ന ഇരുട്ടിനുള്ളില്‍ എവിടെയോ പാപ്പച്ചന്‍ ഇരിപ്പുണ്ടായിരുന്നിരിക്കാം. നടന്നു പോയ വഴികളില്‍ എപ്പോഴെങ്കിലുമൊക്കെ ഈ മനുഷ്യനെ ഞാന്‍
കണ്ടിരുന്നിരിക്കാം. ദൈവത്തിന്റെ വികൃതികളിലെ അല്ഫോന്സച്ചനെ വായിച്ചവര്‍ രഘുവരനെന്ന ശുഷ്കിച്ച നടനെ ആ കഥാപാത്രമായി കാണാന്‍ ബുദ്ധിമുട്ടും. അത്തരം ഒരു വൈഷമ്യം പാപ്പച്ചന്‍ (അതോ കാലമോ?) എനിക്ക് നല്കിയിട്ടില്ല. ഉള്ള് സൃഷ്ടിച്ച കഥാപാത്രം ഉടയാതെ ഇവിടെ ഇരിക്കട്ടെ.

ഒരു തലമുറയെ മധുരമൂട്ടിച്ച പാപ്പച്ചന്‍ ചരിത്രത്തിന് ആരാണ്? എത്രയെത്ര പാപ്പച്ചന്മാര്‍ ജീവിച്ചു മരിക്കുന്നു. ഈ മധുരം കഴിച്ചവരില്‍ ഒരു എം.ടിയോ അഴീകൊടോ മുകുന്ദനോ അടൂരോ ശ്രീനിവാസനോ ഉണ്ടായിരുന്നെങ്കില്‍ പാപ്പച്ചാ നിങ്ങളെ ലോകം അറിഞ്ഞേനെ. ആ മധുരം നിലനില്ക്കുന്ന നാവിന്റെ ഉടമ ഞാനൊരു അപ്രശസ്തനായ ബ്ലോഗ്ഗര്‍ മാത്രമാണ്. മുന്പ് ഞാന്‍ പറഞ്ഞ പോലെ..വാക്കുകള്‍ മാത്രം നെറ്റില്‍ ഷെയര്‍ ചെയ്യാന്‍ പറ്റുന്ന കാലത്തോളം താങ്കളുടെ ജീവിതം ഈ പോസ്റ്റില്‍ വിശ്രമിക്കട്ടെ. ‘ഉണ്ട’ ഷെയര്‍ ചെയ്യാന്‍ പറ്റുന്ന കാലം വരട്ടെ..പാപ്പച്ചാ, പേറ്റന്റ്‌ എടുക്കാന്‍ അമേരിക്കക്കാര് പുളിങ്കുന്നിലെത്തും..കരുതിയിരുന്നോ!